'വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കണം'; 2021ൽ ബക്കാര്‍ഡി കമ്പനി എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ലോ ആൽക്കഹോളിക് ബിവറേജ് ക്യാറ്റഗറി സർക്കാരിന്റെ സാമ്പത്തിക വരുമാനം കൂട്ടുമെന്ന് കത്തിൽ പറഞ്ഞിരുന്നു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അയച്ച കത്ത് പുറത്ത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് മന്ത്രി ആയിരുന്ന എം വി ഗോവിന്ദന് കമ്പനി അയച്ച കത്താണ് പുറത്ത് വന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബിയറും വൈനും പോലെ ബക്കാര്‍ഡി പ്ലസ്, ബ്രീസര്‍ എന്നിവ വില്‍ക്കാന്‍ 'ലോ ആല്‍ക്കഹോളിക് ബിവറേജ്' എന്ന ക്യാറ്റഗറി ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. കേരളത്തില്‍ ഇത് കിട്ടാത്തത് കൊണ്ട് സ്ത്രീകള്‍ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നുവെന്ന വിചിത്രവാദവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോ ആല്‍ക്കഹോളിക് ബിവറേജ് ക്യാറ്റഗറി സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം കൂട്ടുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അപേക്ഷ പരിഗണിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ അന്ന് എം വി ഗോവിന്ദൻ നിർദേശിച്ചിരുന്നു. ഇതിന് പുറമേ ബക്കാർഡി കമ്പനിയുടെ കത്തിന് പിന്നാലെ ചട്ട ഭേദഗതിക്ക് തീരുമാനമെടുത്തിരുന്നു.

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം വി ഗോവിന്ദന്‍ എക്സൈസ് മന്ത്രി ആയിരുന്ന സമയത്ത് തന്നെ നീക്കം നടത്തിയിരുന്നെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു. നിയമസഭാ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശൻ ആരോപണം നടത്തിയത്. ഇതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനത്തിലേക്ക് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടില്ലെന്നും അതിനുള്ളില്‍ അഴിമതിയുടെ ദുരൂഹതകള്‍ ഈ സര്‍ക്കാരിനെ വലയം ചെയ്തു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.

Content Highlights: A 2021 letter reportedly sent by MV Govindan to Bacardi has surfaced, suggesting the creation of a separate category for low-alcohol liquor, amid the ongoing debate over liquor policy in Kerala.

To advertise here,contact us