പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

വാഹനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം അടക്കമുള്ളവ സമിതി പരിശോധിക്കും

തിരുവനന്തപുരം: മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗതാഗത കമ്മീഷണര്‍ സമിതിക്ക് നേതൃത്വം നല്‍കും. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍. രണ്ട് വിഭാഗങ്ങളായി തരം തിരിച്ച് പഠനം നടത്തും. ഫീസ് അടച്ച് നടത്താന്‍ കഴിയുന്ന മോഡിഫിക്കേഷനുകള്‍ പരിശോധിക്കും.

വാഹനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം അടക്കമുള്ളവ സമിതി പരിശോധിക്കും. 100 ദിവസത്തിനുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജൂലൈ ഒന്ന് മുതലായിരിക്കും സമിതി പ്രവര്‍ത്തനം ആരംഭിക്കുക. കൂടുതല്‍ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.

റോഡപകടങ്ങള്‍ അന്വേഷിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി രൂപീകരിക്കണമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നിർദേശം നല്‍കി. 'പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി' എന്ന് പേരിലായിരിക്കും സമിതി നിയോഗിക്കുക. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സമിതി രൂപീകരിക്കുന്നത്. എംവിഡി, പൊലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളാകും.

തദ്ദേശ സ്ഥാപന പ്രതിനിധികളും സമിതിയുടെ ഭാഗമാകും. റോഡിന് പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അപകടത്തിന്റെ കാരണം കണ്ടുപിടിക്കും. നിലവില്‍ സമിതി രൂപീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കുന്നുണ്ട്.

Content Higlights: The state government has constituted an expert committee to examine issues related to vehicle modifications

To advertise here,contact us