ആലപ്പുഴ: ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി. വിഷയത്തില്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ തോട്ടപ്പള്ളിയില്‍ വീണ്ടും സമരം നടത്തുമെന്നും തെറ്റായ വഴിക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും സമരസമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ വ്യക്തമാക്കി. ജൂലൈ 5ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് തോട്ടപ്പള്ളിയില്‍ വിപുലമായ യോഗം ചേരാണ് സമരസമിതി തീരുമാനം.
'ആലപ്പുഴയുടെ തീരങ്ങളില്‍ ഖനനം നടത്തില്ലായെന്നത് യുഡിഎഫ് തീരുമാനം ആണെന്നും എന്ന് യുഡിഎഫ് അധികാരത്തില്‍ വരുന്നോ അന്ന് കരിമണല്‍ ഖനനം ഉണ്ടാകില്ലെന്നും ഞങ്ങള്‍ക്ക് അദ്ദേഹം ഉറപ്പുതന്നതാണ്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നടപ്പാക്കാന്‍ മുതിരുകയാണെങ്കില്‍ സമരസമിതി ശക്തമായ സമരത്തിലേക്ക് നീങ്ങും. വി എം സുധീരന്‍ നിലപാടുകളുടെ രാജാവ് ആണ്. ജനപക്ഷനിലപാട് സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം കുറവാണ്', എസ് സുരേഷ് കുമാര്‍ പറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ ധാതു ഖനനവുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയിരിക്കെ നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയിലുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉടന്‍ ഖനനം നിര്‍ത്തുമെന്ന പ്രസംഗ ഭാഗമാണ് ചര്‍ച്ചയാകുന്നത്. പുതുയുഗ യാത്രയില്‍ തോട്ടപ്പള്ളിയിലെ കരിമണല്‍ വിരുദ്ധ സമരപ്പന്തലില്‍ വെച്ചായിരുന്നു വി ഡി സതീശന്റെ നിലപാട് പ്രഖ്യാപനം.
'കരിമണല്‍ ഖനനത്തിനെതിരെ ഇപ്പോള്‍ സമരം ചെയ്യുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഖനനം അപ്പോള്‍ നിര്‍ത്തും. ആലപ്പുഴയുടെ പാരിസ്ഥിതികമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. ക്ലിയര്‍ നിലപാടാണ്. നിലപാടില്‍ വ്യത്യാസമില്ല', എന്നായിരുന്നു വി ഡി സതീശന്റെ അന്നത്തെ പ്രസംഗം. എന്നാല്‍ ബജറ്റില്‍ ഖനനത്തിന് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുന്ന പ്രഖ്യാപനമാണ് വി ഡി സതീശന്‍ നടത്തിയത്. ഇതോടെയാണ് ചർച്ചകള്‍ ആരംഭിച്ചത്.
Content Highlights: Anti Mineral Sand Mining Committee Criticises CM Over Private Investment Proposal in Mineral Sand Sector