KKമഹേശന്റെ മരണം:അന്വേഷണത്തിൽ തുടക്കം മുതൽ പൊലീസിന് വീഴ്ച, വെള്ളാപ്പള്ളി അടക്കമുള്ളവരിലേക്ക് അന്വേഷണമെത്തിയില്ല

പ്രതികളുടെ വീട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്തിയില്ല

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ച. കേസിലെ പ്രതികളായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവരിലേക്ക് അന്വേഷണമെത്തിയില്ല.

പ്രതികളുടെ വീട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്തിയില്ല. പകരം മരിച്ച മഹേശന്റെ വീട്ടിലും ബാങ്കിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തിയത്. ഡിഐജി ഹര്‍ഷിതയാണ് കേസ് ആദ്യം അന്വേഷിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും സാധാരണ ആത്മഹത്യയാണെന്നും ഹര്‍ഷിത റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം കത്ത് നല്‍കി. 2022ല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. പക്ഷേ 34 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ പല ആരോപണങ്ങളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിട്ടില്ല. വെള്ളാപ്പള്ളിയിലേക്ക് അന്വേഷണം നീങ്ങിയില്ലെന്ന് മാത്രമല്ല, പരേതന്റെ വീട്ടില്‍ നിരന്തരം അന്വേഷണം നടത്തുകയും ചെയ്തു. മഹേശന്റെ സാമ്പത്തിക ഇടപാട് അടക്കം അന്വേഷിച്ചു.

കേസില്‍ ഇതുവരെ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തിട്ടില്ല. 2022ല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ ചുമത്താന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനോ നോട്ടീസ് അയക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

Content Highlights: Questions have been raised over alleged serious lapses in the investigation into the death of KK Mahesan, former SNDP Yogam Kanichukulangara Union Secretary and Microfinance Coordinator

To advertise here,contact us