ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസ്: 'ആദ്യ ഘട്ടത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തി'; അട്ടിമറി സ്ഥിരീകരിച്ച് SIT

അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ആദ്യ ഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്‌ഐടി കണ്ടെത്തി. തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നും എസ്‌ഐടിയുടെ കണ്ടെത്തലില്‍ ഉണ്ട്.

എസ്‌ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴി രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി സമര്‍പ്പിച്ചിരിക്കുന്നത്. 2024ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ എം ആര്‍ അജിത് കുമാര്‍ തന്റെ ഓഫീസില്‍ നേരിട്ട് വിളിപ്പിച്ചാണ് കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്തി കോടതിയില്‍ സമര്‍പ്പിക്കാന്‍ പറഞ്ഞതെന്ന് മൊഴിയുണ്ട്. കോടതിയില്‍ ആ തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചത്. ഓഗസ്റ്റ് 12,13,14,15 തീയ്യതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടത്. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്‌ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്‌ഐ സമര്‍പ്പിച്ചു.

Content Highlights: The Special Investigation Team has confirmed alleged tampering in the Alappuzha assault case involving the former Chief Minister's gunman and others

To advertise here,contact us