LDF സർക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി; ഉടൻ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പുനഃരാരംഭിക്കും: എം ലിജു

ജവാന്റെ ഉല്‍പ്പാദനം നിലച്ചതില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു

ആലപ്പുഴ: രണ്ടോ മൂന്നോ ദിവസത്തിനകം ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പുനഃരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയത്. ജവാന്റെ ഉല്‍പ്പാദനം നിലയ്ക്കുമ്പോള്‍ ഫലം കിട്ടുന്നത് മറ്റുസ്വകാര്യ കമ്പനികള്‍ക്ക് ആകാമെന്നും എം ലിജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ജവാന്റെ ഉല്‍പ്പാദനം നിലച്ചതില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതിലാണ് അന്വേഷണം. ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തര്‍ക്കം ഉടലെടുത്തിരുന്നു. ഉത്പാദനം നിലക്കുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് വാദം. എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു സിഎംഡി എം ആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നത്.

മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ഓപ്പറേഷന്‍ തണ്ടറിന് പിന്നാലെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിനായി സമഗ്ര പദ്ധതി നടപ്പിലാക്കാനാണ് എക്‌സൈസ് വകുപ്പ് ലക്ഷ്യം വെക്കുന്നത്. 'മയങ്ങില്ല കേരളം' എന്ന പേരില്‍ പുതിയ പദ്ധതി റിപ്പോര്‍ട്ടറിലൂടെ മന്ത്രി പ്രഖ്യാപിച്ചു. ദീര്‍ഘകാലം നീണ്ട പദ്ധതിയിലൂടെ ലഹരിയെ പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള തീരുമാനം ആണെന്നും എക്‌സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും എം ലിജു പറഞ്ഞു.

Content Highlights: M Liju has announced that the production of Jawan liquor is expected to resume within the next two to three days, addressing concerns over supply disruptions

To advertise here,contact us