തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി ബിജെപി നേതാക്കള്‍. മുഖ്യമന്ത്രി കസേരയില്‍ ആളുമാറി എന്നല്ലാതെ ഒരു മാറ്റവുമില്ലെന്നാണ് ബി ബി ഗോപകുമാര്‍ എംഎൽഎ പ്രതികരിച്ചത്. കേന്ദ്ര പദ്ധതികളെ ബജറ്റില്‍ പേരുമാറ്റി പറയുകയാണ് ചെയ്തതെന്നും ഗോപകുമാര്‍ അവകാശപ്പെട്ടു. ദിശാബോധമില്ലാത്ത സംസ്ഥാനമായി കേരളം മാറി. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ധനക്കമ്മി പരിഹരിക്കാന്‍ എന്ത് മാര്‍ഗമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വയോജന വകുപ്പിന് 10 കോടി മാത്രമാണ് ബജറ്റില്‍ മാറ്റിവച്ചതെന്നും ബി ബി ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. നിരവധി സ്വപ്‌നപദ്ധതികള്‍ ബജറ്റില്‍ പറയുന്നുണ്ട്. ഇവയെല്ലാം നടപ്പായിട്ടുണ്ടെങ്കില്‍ കേരളം സ്വര്‍ഗരാജ്യമായേനെ എന്നും മിഷന്‍ സമുദ്ര പദ്ധതി കേന്ദ്രത്തിന്റെ സാഗര്‍ മാലാ പദ്ധതിയാണെന്നും ജനങ്ങളെ വിഡ്ഢിയാക്കുന്ന സ്വപ്‌നപദ്ധതികളാണ് ബജറ്റിലെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ പുതുയുഗ കേരളം ബജറ്റ് അവതരിപ്പിച്ച പേപ്പറില്‍ അവശേഷിക്കുമെന്നാണ് വി മുരളീധരന്‍ എംഎല്‍എ പരിഹസിച്ചത്. തിരുവനന്തപുരത്ത് മറ്റൊരു മെഡിക്കല്‍ കോളേജ് കൂടി വരുമെന്ന പ്രഖ്യാപനത്തെയും അദ്ദേഹം പരിഹസിച്ചു. ആദ്യത്തെ മെഡിക്കല്‍ കോളേജ് നേരെയാക്കിയിട്ട് പോരെ മറ്റൊരെണ്ണമെന്നാണ് അദ്ദേഹം ചോദിച്ചത്. മലബാറില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തെയും അദ്ദേഹം പരിഹസിച്ചു. മുമ്പ് ബാലഗോപാല്‍ കണ്ണൂരില്‍ പറഞ്ഞ സ്റ്റേഡിയത്തില്‍ കളി നടക്കുന്നുണ്ട് എന്നാണ് കരുതുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
ബജറ്റ് പ്രഖ്യാപനവും പ്രാവര്‍ത്തികമാകുന്ന കാര്യവും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം പിഎം ശ്രീ പദ്ധതിയെ കുറിച്ചും പ്രതികരിച്ചു. പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നു എന്നതിന്റെ അര്‍ത്ഥം എന്‍ഇപി നടപ്പാക്കും എന്ന് തന്നെയാണ്. എസ്എസ്കെ ഫണ്ട് ലഭിക്കാന്‍ ആണ് ഒപ്പുവച്ചത് എന്നാണ് മുന്‍മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ ഒപ്പുവച്ചതിലെ അര്‍ത്ഥം എന്താണ്. സ്‌കൂളുകളുടെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തെ ഇടപെടാന്‍ അനുവദിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്‌കൂള്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി ആരെ കബളിപ്പിക്കാനാണ് ഇത് പറയുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വഞ്ചനയാണെന്ന് ബോധ്യപ്പെടുത്തുന്ന ബജറ്റായിരുന്നു ഇതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ശൂന്യമായ ബജറ്റിന് എല്‍കെജി നിലവാരം പോലുമില്ല. യുഡിഎഫിന്റെ കവലപ്രസംഗത്തോട് ഉപമിക്കാവുന്ന ബജറ്റ് വിസ്മയം ഉണ്ടായില്ല എന്ന് മാത്രമല്ല, മുന്‍പ് പറഞ്ഞത് വിസ്മരിക്കുകയാണുണ്ടായത്. ഇടതു സര്‍ക്കാരില്‍ നിന്നും ഒരു വ്യത്യസ്തതയും ഇല്ലെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു. ഇനി ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വികസനമല്ലാതെ ഇനിയൊന്നും നടക്കില്ല. തൊഴില്ലില്ലായ്മയെയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയെയും വിസ്മരിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന് പത്ത് കോടി മാത്രമാണ് പ്രഖ്യാപിച്ചത്. 11 രൂപക്ക് ഏത് കമ്പനിയാണ് ഒരു കുടുംബത്തിന് 25 ലക്ഷം ഇന്‍ഷുറന്‍സ് നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ബജറ്റില്‍ കോഴിക്കോടിനെ അവഗണിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബജറ്റ് രേഖ കത്തിച്ചായിരുന്നു പ്രതിഷേധം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെ അവഗണിച്ചു, കോംട്രസ്റ്റിനെ പരിഗണിച്ചില്ല, മെഡിക്കല്‍ കോളേജിനും അവഗണന എന്നാണ് ബിജെപിയുടെ ആരോപണം. മന്ത്രിമാരും എംഎല്‍എമാരും കോഴിക്കോട് എത്തിയാല്‍ പ്രതിഷേധിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
Content Highlights: BJP leaders criticized the first budget presented by V.D. Satheesan, questioning its proposals and implementation