സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജൂണ്‍ മാസം മാത്രം 120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്നും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടും പാലക്കാട് ഒന്നും വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസം മാത്രം 120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 196 ഷിഗെല്ല രോഗബാധയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നിപ നിരീക്ഷണത്തില്‍ കഴിഞ്ഞ എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.

Content Highlights: Kerala has reported ten new Shigella infections today, raising fresh concerns about the spread of the bacterial disease. Health authorities have intensified surveillance and preventive measures across affected areas.

To advertise here,contact us