ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

'സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യം നല്‍കാം, കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന പോലെ സര്‍ക്കാര്‍ തുക നല്‍കിയാല്‍ മതി'

കൊച്ചി: ത്രൈമാസ നികുതിയില്‍ 50% ഇളവ് മാത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചാലും 106.50 മുതല്‍ 142.50 രൂപ മാത്രമാണ് നിത്യേനയുള്ള ചെലവില്‍ നിന്നും കുറയുന്നത്. സര്‍ക്കാരിന്റേത് വലിയ പ്രഖ്യാപനം ആയിരിക്കാം. എന്നാല്‍ തങ്ങള്‍ക്ക് വലിയ നേട്ടമല്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് കാരണം 1,000 മുതല്‍ 6,000 രൂപയുടെ നഷ്ടം വരെ ഒരുദിവസം തങ്ങള്‍ക്കുണ്ടെന്നും ജൂണ്‍ 30ഓടെ നിരവധി ബസുകളുടെ സര്‍വ്വീസ് നിര്‍ത്താനുള്ള ആലോചനയിലാണെന്നും ബസ് ഉടമകള്‍ പറയുന്നു.

പ്രതീക്ഷിച്ച പാക്കേജ് സര്‍ക്കാര്‍ നല്‍കിയില്ല. സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യം നല്‍കാം. എന്നാൽ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന പോലെ സര്‍ക്കാര്‍ തുക നല്‍കിയാല്‍ മതി. പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആശങ്കകള്‍ അറിയിച്ചതാണ്. പക്ഷെ പരിഗണിച്ചില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി ഇല്ലാത്ത റൂട്ടില്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല ഉടന്‍ തകരുമെന്നും ബസ് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല, വിദ്യാര്‍ത്ഥി കണ്‍സെന്‍ഷന്‍ പിന്‍വലിക്കുന്നില്ല, ഡീസല്‍ സബ്സിഡി പ്രഖ്യാപിക്കുന്നില്ല, സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ തയ്യാറല്ല. സര്‍ക്കാര്‍ ഇരട്ടതാപ്പ് അവസാനിപ്പിക്കണം. സ്വകാര്യ ബസ് മേഖലയില്ലാതാവുകയാണ്. അത് കൊണ്ട് സമര പ്രഖ്യാപനത്തിന് ഇല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Content Highlights: Private bus owners have criticized the government's decision to grant a 50% concession in quarterly tax, arguing that the measure is inadequate to address the challenges faced by the sector.

To advertise here,contact us