പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തില്‍ മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെയാണ് പൊലീസ് പിടികൂടിയത്. ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.

ജൂണ്‍ എട്ടിന് തലശ്ശേരിയില്‍വെച്ച് യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യാശ്രമം നടത്താന്‍ കാരണം എന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ശരൺ ഒളിവില്‍ പോയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: friend arrested in woman death case at panur

To advertise here,contact us