രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്തകനെന്ന പരാമര്‍ശം; വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപത്തിനെതിരെയാണ് നിയമനടപടി സ്വീകരിച്ചത്

കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശി. വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപത്തിനെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.

ഭരണത്തിന്റെ അന്തകനെന്നും പലിശ രാജാവെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനെതിരെയാണ് നിയമനടപടി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്തകന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി നിയന്ത്രിച്ച ഓഫീസാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ കെ വിശ്വന്‍ മുഖേനയാണ് പി ശശി വക്കീല്‍ നോട്ടീസ് അയച്ചത്. തേജോവധം ചെയ്യുന്നതിന് ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയതാണ് പ്രതികരണമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് പി ശശിയുടെ ആവശ്യം. നേരത്തെ വെള്ളാപ്പള്ളിയെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ പി ശശിയുടെ നിയമ നടപടി.

നേരത്തെ മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടിയും പി ശശി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. 16 ആരോപണങ്ങളാണ് പി ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ചത്. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്‍വര്‍ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ശശി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Content Highlights: CPM State Committee member and former Chief Minister's Political Secretary P Sasi has sent a legal notice to SNDP Yogam General Secretary Vellappally Natesan over alleged remarks, escalating the political controversy.

To advertise here,contact us