കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി; പരിശോധിക്കുമെന്ന് അധികൃതര്‍

കോഴിക്കോട് പേരാമ്പ്ര സ്വദേശി രാധാകൃഷ്ണനാണ് പരാതി നല്‍കിയത്

കോഴിക്കോട്: കെഎസ്ആര്‍ടിസി യാത്രക്കാരില്‍ നിന്ന് സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി. ടിക്കറ്റ് നിരക്കിനും സെസ്സിനും പുറമേ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്നാണ് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രാധാകൃഷ്ണനാണ് പരാതി നല്‍കിയത്.

സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസില്‍ അധിക ചാര്‍ജ് ഈടാക്കിയെന്നാണ് ആരോപണം. അധികമായി നാല് രൂപയാണ് വാങ്ങിയത്. ടിക്കറ്റില്‍ സര്‍വീസ് ടാക്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പേരാമ്പ്രയില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്കാണ് യാത്ര ചെയ്തത്.

സ്ഥിരം യാത്രക്കാരനാണ് താനെന്നും സാധാരണയായി 79 രൂപയാണ് കൊടുത്തുകൊണ്ടിരുന്നതെന്നും യാത്രക്കാരൻ പറയുന്നു. പെട്ടെന്നത് 85 രൂപയായി. കഴിഞ്ഞ ദിവസമത് 89 രൂപയുമായി. കണ്ടക്ടറിനോട് പറഞ്ഞപ്പോൾ ചാർജ് കൂട്ടമെന്ന വിവരമൊന്നും കിട്ടിയിട്ടില്ലെന്നും പ്രിയദർശിനി പദ്ധതി വന്നതുകൊണ്ടാകുമെന്നാണ് അറിയിച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു. പരാതി പരിശോധിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.

സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.

Content Highlights: Complaint Raised Alleging Service Tax Collected from KSRTC Passengers

To advertise here,contact us