'മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വീട്ടിൽ പോയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു'

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തിന് ഇരയായ കുട്ടിയുടെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടി ട്രോമയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പ്രഖ്യാപിച്ച തുകയുടെ 50% കുട്ടികളുടെ പേരില്‍ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കും. എല്ലാ മാസവും 5000 രൂപ കുട്ടികള്‍ക്ക് നല്‍കും.

പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഷിബു ബേബി ജോണ്‍ വിമര്‍ശിക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് നല്ല കാര്യമാണെന്നും പക്ഷേ പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജില്ലയില്‍ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചതെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് ഏതെങ്കിലും ഒരു വീട്ടില്‍ പോയിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. വനംമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചതെന്നും ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Content Highlights: Forest Minister Shibu Baby John has said that the child undergoing treatment after a wild elephant attack in Chinnakanal has not yet recovered from the psychological trauma caused by the incident

To advertise here,contact us