തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ്. സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം നിയമനങ്ങള്‍ നടത്തി ആളുകളെ തിരുകി കയറ്റുകയാണെന്ന് വി കെ സനോജ് എംഎല്‍എ ആരോപിച്ചു. പ്രസ് മീറ്റില്‍ പൂക്കിത്തരം പറയുകയും നിയമനങ്ങളില്‍ എമ്പോക്കിത്തരം കാണിക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ കളിയാണ് ആര്‍എസ്എസ് ഡീലിന്റെ ഭാഗമായി സതീശന്‍ ചെയ്യുന്നത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച ബി അശോക് യുഡിഎഫ് കാലത്തും എല്‍ഡിഎഫ് കാലത്തും നടപടിക്ക് വിധേയമായ ആളാണ്. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതെന്ന് റോജി എം ജോണും വി ഡി സതീശനും വിശദീകരണം എന്നും വി കെ സനോജ് പറഞ്ഞു.
ലക്ഷണമൊത്ത സംഘിയുടെ ആരോപണങ്ങളാണ് ബി അശോക് എല്ലാകാലത്തും ഉന്നയിച്ചിട്ടുള്ളത്. ഭക്ഷണത്തിന്മേലുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ ആര്‍എസ്എസിനേക്കാള്‍ വലിയ ന്യായീകരണം മുന്നോട്ടുവെച്ചയാളാണ് ബി അശോക് എന്നും വി കെ സനോജ് പറഞ്ഞു. മോഹന്‍ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ വിസിമാര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ടുമാത്രമായില്ലെന്നും സ്വര്‍ണ്ണകൊള്ളക്കാര്‍ക്ക് ഹാജരാകുന്ന വക്കീലാണ് സര്‍ക്കാരിന്റെ വക്കിലാകുന്നത്. എന്തായിരുന്നു ഡീല്‍ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും എംഎല്‍എ ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിനെതിരെയും ഡിവൈഎഫ്‌ഐ രംഗത്ത് എത്തി. നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് നിയമിച്ചത്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാക്കി.കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാല്‍ നഹാസ് കേസില്‍ പ്രതിയാകും. ഓപ്പറേഷന്‍ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും വി കെ സനോജ് ആരോപിച്ചു.
Content Highlights: V K Sanoj has sharply criticized the state government’s decision to appoint B Ashok as Principal Secretary of the Higher Education Department