തിരുവനന്തപുരം: അങ്കണവാടിയില്‍ 'ബിര്‍ണാണി' ചോദിച്ച് വൈറലായ ശങ്കു എന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി ബിന്ദുകൃഷ്ണയുടെ ഓഫീസ്. മന്ത്രി ബിന്ദുകൃഷ്ണയ്‌ക്കെതിരായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്.
മുഖ്യമന്ത്രി സസ്പെൻഷന് ശുപാർശ ചെയ്തെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ്മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകിയത്. വാർത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമര്‍ശത്തെ തിരുത്തി കൊണ്ട് വൈറൽ താരമായ ശങ്കു രംഗത്തെത്തിയത്. കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയത്.
'പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാന്‍ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന. എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേയൂള്ളൂ കാര്യം' എന്നാണ് ശങ്കു വീഡിയോയില്‍ പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: Minister Bindu Krishna’s office has lodged a complaint with the DGP against the circulation of fake news claiming that Shanku, the child who went viral for asking for biryani at an anganwadi, was suspended.