കൊച്ചി: കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
ഇതനുസരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. മൊബൈൽ നമ്പർ നൽകിയത് വ്യക്തിജീവിതത്തെ ബാധിച്ചു. ഡമ്മി നമ്പർ ഉപയോഗിക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടുവെന്നും പരാതിക്കാരന് വേണ്ടി അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനാനും എ ആർ ദിവ്യയും വാദം ഉയർത്തി.
വ്യക്തിഗത മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചത് വ്യക്തിവിവര മോഷണം ആണെന്നാണ് വാദം. ഐടി നിയമത്തിന്റെ പ്രസക്ത വകുപ്പ് പ്രകാരം ഇത് കുറ്റകരമാണ്. നമ്പർ ഉപയോഗിച്ചത് മുൻകൂട്ടി അനുമതി തേടാതെയെന്നും വാദത്തിൽ പറയുന്നു. ചലച്ചിത്ര പ്രവർത്തകരുടെ അശ്രദ്ധ കാരണം വ്യക്തിയുടെ ജീവിതവും തൊഴിലും തടസപ്പെട്ടുവെന്നും അഭിഭാഷകർ പറഞ്ഞു. തുടർന്നാണ് അന്വേഷണം നടത്തി കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവിക ലാൽ എറണാകുളം എസ്എച്ച്ഒയ്ക്ക് നിർദ്ദേശം നൽകിയത്.
Content highlights: A directive has been issued to register a case against the producers of Officer On Duty for allegedly using a person's phone number in the film without permission