ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വത്സന് തിരിച്ചടി. പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ പ്രശോഭ് ഒളിവിലാണ്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാന്‍ സാധിച്ചില്ല.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി, പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിയെ പിടികൂടാന്‍ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകന്‍ മുഖേന മണ്ണാര്‍ക്കാട് എസ് സി/എസ് ടി പ്രത്യേക കോടതിയില്‍ പ്രശോഭ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയിലെത്തിയത്.

അതേസമയം പൊലീസ് പ്രശോഭിനെ സഹായിക്കുന്നുവെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് രണ്ട് മാസമായിട്ടും അറസ്റ്റ് ചെയ്തില്ലെന്നതില്‍ നിന്നും കേരള പൊലീസ് ഈ കേസിന് എത്രമാത്രം വിലയാണ് നല്‍കുന്നതെന്ന് മനസിലാകും. പ്രതിക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പ്രശാന്ത് പറഞ്ഞു.

Content Highlights: High Court rejects anticipatory bail of Palakkad Municipal Councilor Prasobh Valsan in Dalit woman case

To advertise here,contact us