ഇറാൻ- യുഎസ് സമാധാന ചർച്ച പുനഃരാരംഭിക്കാൻ പാകിസ്താൻ; ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ഇറാനിലേക്ക് തിരിച്ചു

ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു

ഇസ്‌ലാമാബാദ്: ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പാകിസ്താന്‍. അമേരിക്കയും ഇറാനും തമ്മിലുളള സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി തെഹ്‌റാനിലേക്ക് തിരിച്ചു. ഒരാഴ്ച്ചയ്ക്കുളളില്‍ ഇത് രണ്ടാം തവണയാണ് നഖ്‌വി ഇറാനിലെത്തുന്നത്. നേരത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്, ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി എന്നിവരുമായി നഖ്‌വി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതിനിടെ ഇറാനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണ് എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തി. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ​ഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു.

യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയും പറഞ്ഞിരുന്നു.

Content Highlights: Pakistan to resume Iran-US peace talks; Federal Interior Minister Mohsin Naqvi returns to Iran

To advertise here,contact us