മലപ്പുറം: യുഡിഎഫ് മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗില്‍ നിന്നും പി കെ ബഷീര്‍ തന്നെയെത്തുമെന്ന് സൂചന. കെ എം ഷാജിയെ വെട്ടി ബഷീറിനെ പരിഗണിക്കുമെന്നാണ് വിവരം. തന്നെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ബഷീര്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ എം ഷാജിയും.
ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. 'ഇനിയൊരു അവസരം കിട്ടാൻ സാധ്യതയില്ലാത്ത പികെബിയോട് പാർട്ടി നീതി കാണിക്കണം', 'സീതി ഹാജിയോട് ചെയ്ത അനീതി ബഷീറിനോട് കാണിക്കരുത്', എന്നാണ് ആവശ്യം. ‘വയനാട് പുനരധിവാസം അടക്കം പൂർത്തിയാക്കാൻ മുന്നിൽ നിന്നയാളാണ് ബഷീറെന്നും അദ്ദേഹത്തിന് പാർട്ടി നൽകിയ ഉറപ്പ് പാലിക്കണമെന്നും സൈബറിടത്ത് ആവശ്യം ശക്തമാണ്.
അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ നാല് മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ നല്‍കാനാകൂവെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നറിയാം. ഐടി - വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ന്യൂനപക്ഷം-പ്രവാസി ക്ഷേമം എന്നിങ്ങനെ വകുപ്പുകൾ ലീഗിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്കു ശേഷം അറിയാം.
ലീഗിന്റെ മന്ത്രിമാരെ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് ലിസ്റ്റ് കൈമാറും. ഇന്നും ചില കൂടിയാലോചനകള്‍ നടക്കും. വകുപ്പുകളുടെ കാര്യത്തില്‍ വിശദമായ ചർച്ച ഇനിയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ആകും ഡെപ്യൂട്ടി സ്പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക.
Content Highlights: PK Basheer from the Muslim League may in the UDF cabinet