'മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിഭാഗീയത ഉണ്ടാക്കാന്‍; മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല'

'രമേശ് ചെന്നിത്തലയെ പോയി കാണും. അദ്ദേഹം എന്റെ ലീഡറാണ്'

തിരുവനന്തപുരം: വിഭാഗീയത ഉണ്ടാക്കാനാണ് മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയ ശക്തികള്‍ കൊണ്ടുപോകും. അതിനെ തടുത്തുനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നര്‍ അത് മനസ്സിലാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ്. ഈ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കക്ഷിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

വിഭാഗീയത ഉണ്ടാക്കാനാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രചാരണം ആരംഭിച്ചത്. വിദ്വേഷ പ്രചരണത്തോട് കോംപ്രമൈസ് ഇല്ല. മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല. തെരഞ്ഞെടുപ്പ് കാലത്ത് ചെയ്തിട്ടില്ല. പിന്നയല്ലേ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. കേരളത്തെ ഭിന്നിപ്പിക്കാന്‍ സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറ സൗഹാര്‍ദത്തോടെ ജീവിക്കണം. വര്‍ഗീയത പറയരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയിലേക്ക് കടക്കുകയാണോയെന്ന ചോദ്യത്തോട് ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും മുഴുവന്‍ മന്ത്രിസഭയാണോ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് ഇന്ന് തീരുമാനിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ പോയി കാണും. അദ്ദേഹം തന്റെ ലീഡറാണ്. നല്ല ടീം വേണം. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഒന്നും ചെയ്യാനാകില്ല. പിണറായി വിജയനെയും വീട്ടില്‍പ്പോയി കാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: no compromise on the secular position said V D Satheesan

To advertise here,contact us