'നിലപാടുകളുടെ രാജകുമാരൻ'; മുഖ്യമന്ത്രിയെ അറിയാൻ മണിക്കൂറുകൾ മാത്രം, കോട്ടയത്ത് വി ഡിക്കായി വീണ്ടും ഫ്‌ളക്സ്

'കേരളത്തിന്റെ കരുതലായി, വിളക്കായി വി ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും സ്ഥാപിച്ചിട്ടുണ്ട്

കോട്ടയം: മുഖ്യമന്ത്രിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കോട്ടയത്ത് വി ഡി സതീശനായി ഫ്‌ളക്‌സുകള്‍. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍, വി ഡി സതീശന്‍ കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ 'കേരളത്തിന്റെ കരുതലായി, വിളക്കായി വി ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളക്‌സുകള്‍ സ്ഥാപിക്കരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് വീണ്ടും പോസ്റ്റര്‍ ഉയര്‍ന്നത്.

അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്‍ പ്രതിപക്ഷ നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം പുറത്തേയ്ക്കുവന്ന രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാല ഖര്‍ഗെയുടെ വസതിയിലെത്തിയ ജയ്‌റാം രമേശാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെയും കൊടിക്കുന്നില്‍ സുരേഷിനെയും രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Content Highlights: Flux board at Kottayam for VD Satheesan

To advertise here,contact us