മുഖ്യമന്ത്രി പ്രഖ്യാപനം: നേതാക്കൾ തിരുവനന്തപുരത്തേക്ക്; നിയമസഭാകക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കും

നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക.

നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. നേരത്തേ ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ അത് നാല് മണിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി ഓഫീസ് പരിസരത്ത് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയുമായി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ സുനേരിബാഗിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ആരാകുമെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാലിനെ തലസ്ഥാനത്ത് സ്വീകരിക്കാന്‍ അനുയായികള്‍ ഒരുങ്ങിയിട്ടുണ്ട്. പ്രഖ്യാപനം വന്നാല്‍ പ്രതിഷേധമോ അതിരുകടന്ന ആഘോഷങ്ങളോ പാടില്ലെന്ന് കെ സി ക്യാമ്പിന് നിര്‍ദേശം നല്‍കി. ഔദ്യോഗിക പ്രഖ്യാപനം വരെ ക്ഷമയോടെ കാത്തിരിക്കണം. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുത്. സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വി ഡി സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രമേശ് ചെന്നിത്തല തിരുവനന്തപുരത്തുതന്നെയുണ്ട്.

അതിനിടെ ഗവര്‍ണറെ വിളിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമയം തേടി. ഇന്ന് ലോക്ഭവനില്‍ ഉണ്ടാകുമോ എന്നാണ് വിളിച്ച് ചോദിച്ചത്. അവൈലബിള്‍ ആയിരിക്കുമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. ഇതോടെ ഉച്ചയ്ക്ക് ശേഷം എത്തുമെന്ന സൂചന സണ്ണി ജോസഫ് ലോക്ഭവന് നല്‍കി. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൊതുഭരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. വലിയ പന്തല്‍ നിര്‍മ്മിക്കാന്‍ രണ്ട് ദിവസത്തോളമെടുക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകും എന്ന നിലയിലാണ് ഒരുക്കങ്ങള്‍.

Content Highlights- Political leaders are heading to Thiruvananthapuram as discussions continue over the Chief Minister announcement

To advertise here,contact us