മുഖ്യമന്ത്രി ചര്‍ച്ച വൈകിയിട്ടില്ല,കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല ; ചാണ്ടി ഉമ്മന്‍

യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

കോട്ടയം : കോൺ​ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഭരണഘടന പ്രകാരം 23 വരെ സമയമുണ്ടെന്നും കോൺ​ഗ്രസ് ഏകാധിപത്യ പാർട്ടി അല്ലയെന്നും ചാണ്ടി ഉമ്മന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. എല്ലാവരോടും പാർട്ടിക്ക് ചർച്ച ചെയ്യണം. ഒരാൾ മാത്രമല്ല ഇവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ പറയാനുള്ളത് അതിനകത്ത് പറയും. മന്ത്രിസഭയിൽ ആര് വേണമെന്ന് പാർട്ടി തീരുമാനിക്കും. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എല്ലാവരോടും ചർച്ച ചെയ്യപ്പെടുന്നതിൽ എന്താണ് തെറ്റ് എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്കിടെ നടന്ന ഫ്ളക്സ് യുദ്ധം അവസാനിച്ചു. എല്ലാം ഫ്ളക്സുകളും മാറ്റി. ഇനി അങ്ങനെ ഉണ്ടാകില്ലയെന്നാണ് എൻ്റെ വിശ്വാസമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

അതേസമയം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വി ഡി സതീശനും രമേശ് ചെന്നിത്തലയും യോഗത്തിലുണ്ടാകും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം പുറത്തേയ്ക്കുവന്ന രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാല ഖര്‍ഗെയുടെ വസതിയിലെത്തിയ ജയ്‌റാം രമേശാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെയും കൊടിക്കുന്നില്‍ സുരേഷിനെയും രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Content Highlight : Congress MLA Chandy Oommen said the party’s chief minister announcement has not been delayed.

To advertise here,contact us