'ആരുടെയും കണ്ണിൽപ്പെടാതെ പോകേണ്ട ആവശ്യമില്ല; എല്ലാ മാസവും 1-ാം തീയതി ചെന്നിത്തല ഗുരുവായൂരിൽ ദർശനത്തിന് പോകും'

ഇനി ആലോചിച്ച് മാത്രമായിരിക്കും രമേശ് ചെന്നിത്തല തീരുമാനം പറയുകയെന്നും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ്

ആലപ്പുഴ: രമേശ് ചെന്നിത്തലയ്ക്ക് ആരുടെയും കണ്ണില്‍പ്പെടാതെ പോകേണ്ട ആവശ്യമില്ലെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എസ് ദീപു. എല്ലാ മാസവും ഒന്നാം തീയതി ചെന്നിത്തല ഗുരുവായൂരില്‍ ദര്‍ശനത്തിന് പോകും. തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുമെന്നും ദീപു പറഞ്ഞു. ഇനി ആലോചിച്ച് മാത്രമായിരിക്കും ചെന്നിത്തല തീരുമാനം പറയുക. ഇക്കാരണത്താലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വന്നശേഷം ഉടന്‍ തന്നെ ചെന്നിത്തല മാധ്യമങ്ങളെ കാണാതിരുന്നത്. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്ന ഒരു നടപടിയും രമേശ് ചെന്നിത്തല എടുക്കില്ലെന്നും ദീപു കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കുകയായിരുന്നു രമേശ് ചെന്നിത്തല. നിയമസഭാ കക്ഷി യോഗത്തിൽ നിന്ന വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭയിലേക്കില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെപ്പോലും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ രമേശ് ചെന്നിത്തല അഭിനന്ദിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

'ആരുടെയെങ്കിലും ഒരാളുടെ എതിര്‍പ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളില്‍ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാന്‍ അവസരം കിട്ടുമെങ്കില്‍ സംസാരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Content Highlights: alappuzha dcc vice president says chennithala is at guruvayur temple

To advertise here,contact us