മുഖ്യമന്ത്രിയെ ഇന്നറിയാം; ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച 5.30ന്

കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ നിര്‍ണായക ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അല്‍പ്പസമയത്തിനകം നടക്കും. ഇന്ന് വൈകിട്ട് 5.30നാണ് നിര്‍ണായക കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ സ്തംഭനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതൊരു സാധാരണഗതിയിലുള്ള സമയം മാത്രമാണ്. ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. മറ്റെവിടെയും പോയി ഉത്തരവ് വാങ്ങില്ല. ആ പേടി വേണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Content Highlights: Mallikarjun Kharge and Rahul Gandhi meeting on Kerala CM discussion

To advertise here,contact us