മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മന്ത്രിസഭാ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡൽഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

Content Highlights: Sunny Joseph says delay in the Chief Minister's decision has tarnished party image

To advertise here,contact us