അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; യുപി സ്വദേശി അറസ്റ്റിൽ

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കിയാണ് പ്രതി അതിക്രമിച്ചു കയറിയത്

കൊച്ചി: അങ്കമാലിയില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. യുപി സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് പ്രതി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.

ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാറുവയസുകാരി അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറിയത്. മതില്‍ ചാടിക്കടന്നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

ഇവരുടെ വീടിന് സമീപത്തുതന്നെ വാടകയ്ക്ക് താമസിക്കുന്ന ആളാണ് പ്രതി. പെയിന്റിങ് ജോലി ചെയ്യുന്ന പ്രതി സൈക്കിളില്‍ വീടിന് മുന്നിലൂടെയാണ് പോയിരുന്നത്. ഈ സമയം വീട്ടിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. പോക്‌സോ കേസാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പിടികൂടി നാട്ടുകാര്‍ തന്നെയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതി ലഹരിക്ക് അടിമയാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlights: mentally challenged 16-year-old girl was abused in Angamaly; UP native arrested

To advertise here,contact us