തിരുവനന്തപുരം: ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയത്ത് മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമിറ്റീര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മന്നാര്‍ ഉള്‍ക്കടലിനും ശ്രീലങ്കന്‍ തീരത്തിനും മുകളില്‍ ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉത്തര കര്‍ണാടക മുതല്‍ ദക്ഷിണ കര്‍ണാടക, തമിഴ്നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതല്‍ സ്വാധീനിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും പോകരുതെന്നും മുന്നറിയിപ്പുണ്ട്. മെയ് 10 മുതൽ 14 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. Content Highlights: The Central Meteorological Department has announced that heavy rains with thunderstorms are expected at isolated places in Kerala and Mahe from today to May 14