ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി ഡി സതീശനെ സ്വീകരിക്കാനെത്തി ജെന്‍സി യുവത. വി ഡി സതീശന്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേ തന്നെ ജെന്‍സികള്‍ കേരളാ ഹൗസിലെത്തി. ഡല്‍ഹി സര്‍വ്വകലാശാല, ജെഎന്‍യു, ജാമിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് വി ഡി സതീശനെ പിന്തുണച്ച് കേരളാ ഹൗസിലെത്തിയത്. വി ഡി സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നും അദ്ദേഹം ഏത് പ്രായത്തിലുളളവര്‍ക്കും പ്രചോദനമാണെന്നും ആണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വി ഡി സതീശന്‍ അറിവുളള, ശക്തമായ നിലപാടുളള നേതാവാണെന്നും തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് വി ഡി സതീശനാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് കൂറ്റൻ പ്രകടനമാണ് നടന്നത്. കെ എസ് യു, യൂത്ത് കോൺഗ്രസ്, ഡിസിസി ഭാരവാഹികൾ നേരിട്ട് നയിച്ച പ്രകടനമാണ് നടന്നത്. അതേസമയം തന്നെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയിലും കോഴിക്കോടും കോട്ടയത്തും മലപ്പുറത്തും വിവിധയിടങ്ങളിൽ വി ഡി സതീശനായി പ്രകടനങ്ങൾ നടന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു.
102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയതെന്നും നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. അത്തരം നടപടികളില്‍ നിന്ന് പ്രിയപ്പെട്ട കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്‍മാറണം എന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: GenZ in kerala house delhi to extend support to VD Satheesan