വി ഡി സതീശനെ പുന്തുണച്ച് പരസ്യ പ്രകടനം; നാല് പേരെ പദവിയിൽ നിന്ന് നീക്കി ഇടുക്കി ഡിസിസി

സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജ്ജീവമാകുന്നതിനിടെ വി ഡി സതീശന് അനുകൂലമായ പ്രചരണങ്ങൾ നടത്തിയത് ചൂണ്ടികാട്ടി നേതാക്കൾക്കെതിരെ നടപടിയുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് നാല് പേർക്കെതിരെ നടപടി എടുത്തു. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഡിസിസി നിയുക്ത പദവികളിൽ നിന്ന് നീക്കം ചെയ്തു. ഡിസിസി പ്രസിഡൻ്റ് സി പി മാത്യു ഇക്കാര്യം അറിയിച്ചത്. ഹൈക്കാമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.

തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിച്ചു.

നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.

Content Highlights: Idukki District Congress Committee takes action against activists for campaigning in favor of VD Satheesan

To advertise here,contact us