കോഴിക്കോട്: കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ. എണ്ണായിരത്തോളം വോട്ടുകൾ നഷ്ടമായെന്നും വിഷയം ഗൗരവമായി പരിശോധിക്കണമെന്നും അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.
'ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഒരു മാറ്റം കേരളത്തിലുണ്ടാകാറുണ്ട്. അതിനൊരു മാറ്റം വന്നത് എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ്. പത്ത് വർഷം തുടർച്ചയായി ഭരിക്കാനുള്ള അവസരം ലഭിച്ചു. സ്വാഭാവിമാകമായും ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചുകാണും. അതോടൊപ്പം തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചില പ്രശ്നങ്ങളും അതിന് കാരണമായിട്ടുണ്ട്. വോട്ടുകളിൽ കുറവായിട്ടുണ്ട്, ക്ഷീണമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് ഗൗരവകരമായി കാണാനും തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനുള്ള സംവിധാനമൊരുക്കാനുമാണ് പൊതുവെ എൽഡിഎഫിൻ്റെ ഘടകകക്ഷികൾ ആഗ്രഹിക്കുന്നത്' എന്നാണ് അഹമ്മദ് ദേവർകോവിൽ പറഞ്ഞത്.
കോഴിക്കോട് സൗത്തിലും നോർത്തിലുമൊക്കെ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ടുകളാണ് പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ തരത്തിലായിരുന്നു. അതിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിന് മാറ്റമുണ്ടായിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം മാത്രമല്ല പരാജയ കാരണം. വീഴ്ചകൾ വിശദമായി പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
Content Highlights:Ahmed Devarkovil said that LDF votes went to BJP in Kozhikode South and North