പാലക്കാട്: ചിറ്റൂരില്‍ അപരന്‍ തിരിച്ചടിയായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി മുരുകദാസ്. ഒരേ പേരാണെന്നതും ബാലറ്റില്‍ തൊട്ടടുത്തായിരുന്നു അപരന്‍ എന്നതും തിരിച്ചടിയായെന്നും എല്‍ഡിഎഫിന്റെ ചിഹ്നത്തിന് സമാനമായ ചിഹ്നമായിരുന്നു അപരന്റേതെന്നും മുരുകദാസ് പറഞ്ഞു. എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ വന്നവര്‍ അപരന് വോട്ട് മാറി രേഖപ്പെടുത്തിയെന്നും പരാജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം പരാജയത്തെക്കുറിച്ച് പരിശോധിക്കും. തെരഞ്ഞെടുപ്പ് മാത്രമല്ല ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമെന്നും രാഷ്ട്രീയ പോരാട്ടം ഇടതുപാര്‍ട്ടികള്‍ തുടരുമെന്നും വി മുരുകദാസ് കൂട്ടിച്ചേര്‍ത്തു.
ഇഞ്ചോടിച്ച് പോരാട്ടമാണ് ചിറ്റൂരിൽ നടന്നത്. എന്നാൽ അപരസ്ഥാനാർത്ഥി വെല്ലുവിളിയായി. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പിന്‍ഗാമിയായി ചിറ്റൂരില്‍ മത്സരിച്ച വി മുരുകദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ തോല്‍പ്പിച്ചത് 6510 വോട്ടുകള്‍ക്കാണ്. 65325 വോട്ടുകൾ സുമേഷ് അച്യുതൻ നേടി. ഇവിടെ അപരനായി മത്സരിച്ച പി എസ് മുരുകദാസ് 6984 വോട്ടുകള്‍ നേടി. 58815 വോട്ടുകളാണ് വി മുരുകദാസിന് നേടാനായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി മുരുകദാസിന്റെ ചിഹ്നം മോതിരമായിരുന്നു. അപരനായ പി എസ് മുരുകദാസിന്റെ ചിഹ്നം മാലയും. ഇവിഎമ്മില്‍ ഇരു ചിഹ്നങ്ങളും ഒരു പോലെയായിരുന്നു കാണാന്‍. ഇതും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
മണലൂരിലും അപര സ്ഥാനാർത്ഥി വെല്ലുവിളിയായിരുന്നു. മണലൂരില്‍ അവസാന നിമിഷം 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ പ്രൊഫ. സി രവീന്ദ്രനാഥാണ് വിജയിച്ചത്. രവീന്ദ്രനാഥ് 65,337 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന് 65,211 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ടി എന്‍ പ്രതാപന്റെ അപരനായ പ്രതാപന്‍ നേടിയതാകട്ടെ 184 വോട്ടുകളും. ഭൂരിപക്ഷത്തേക്കാള്‍ വോട്ട് സ്വതന്ത്രനായ പ്രതാപന്‍ നേടിയത് ടി എന്‍ പ്രതാപന് തിരിച്ചടിയായി. മണലൂരില്‍ ടി എന്‍ പ്രതാപന് മാത്രമായിരുന്നില്ല സി രവീന്ദ്രനാഥിനും അപരനുണ്ടായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രനാഥ് 234 വോട്ടുകളാണ് നേടിയത്.
Content Highlights: 'Same name, next to each other on ballot'; Adv. V Murugadas says against namesake candidate chittur