കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍; കോഴിക്കോട് കാന്‍സര്‍ രോഗിയായ യുവാവിനെ കാണാതായി

കാൽ മുറിച്ചുമാറ്റണമെന്ന് പറഞ്ഞതോടെ നിഷാൽ വലിയ മനോവിഷമത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്

കോഴിക്കോട്: കാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്റെ മകന്‍ നിഷാല്‍ സല്‍മാനെയാണ് കാണാതായത്. ഇന്നലെ രാവിലെ പത്തരയോടെയാണ് 22കാരനായ നിഷാലിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കാന്‍സര്‍ രോഗബാധ കാരണം നിഷാലിന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ നാടുവിട്ടതാകാമെന്നാണ് ബന്ധുക്കളും പൊലീസും സംശയിക്കുന്നത്. നിഷാല്‍ ആറുമാസമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

യുവാവിന്റെ കാലിനായിരുന്നു കാന്‍സര്‍ ബാധിച്ചത്. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന നിലയിലായിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുമാറ്റുന്ന കാര്യം നിര്‍ദേശിച്ചത്. ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു നിഷാല്‍. ഇന്നലെ രാവിലെ മുതല്‍ നിഷാലിനെ കാണാനില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ കൈവശമില്ലാത്തതിനാല്‍ നിഷാലിനെ ബന്ധപ്പെടാനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: Doctors Suggest amputate leg; Young man with cancer goes missing in Kozhikode

To advertise here,contact us