പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു; തിങ്കളാഴ്ച 108 ആംബുലൻസില്‍ മാത്രം ആശുപത്രിയിൽ എത്തിച്ചത് 21 പേരെ

എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച 108 ആംബുലന്‍സില്‍ മാത്രം 21 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരം മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ രണ്ട് പേരെ വീതവും പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയില്‍ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാമ്പുകടിയേറ്റെന്ന സംശയത്തില്‍ കോഴിക്കോട്-3, തിരുവനന്തപുരം-2, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഓരോരുത്തരേയും പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയില്‍ വീട്ടിനകത്ത് നിന്നും അഞ്ച് വെള്ളിക്കെട്ടന്‍ പാമ്പുകളെ പിടികൂടി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടകുറ്റി മീത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടെത്തിയത്. ഒരുപാമ്പ് കുട്ടികള്‍ കിടന്നുറങ്ങുന്ന കിടക്കയുടെ അടിഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. രണ്ടെണ്ണം ശൗചാലയത്തിലും രണ്ടെണ്ണം വീട്ടിനകത്തുമായിരുന്നു.

Content Highlights: number of snakebites is increasing 21 people were taken to the hospital by 108 ambulance

To advertise here,contact us