'താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂറിലൊന്നും പിണറായിയെ ആരും അറിയില്ല'; ജി സുധാകരന്‍

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ അനാവശ്യമായ കടന്നാക്രമണം മൂലമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ജി സുധാകരൻ

ആലപ്പുഴ: സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു. താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ല. അന്ന് തിരുവിതാംകൂറില്‍ പിണറായിയെ ആരും അറിയില്ല. അദ്ദേഹം മലബാറില്‍ മാത്രം, തലശേരിയില്‍ നില്‍ക്കുന്ന കാലമാണെന്നും സുധാകരന്‍ പറഞ്ഞു. താന്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ അനാവശ്യമായ കടന്നാക്രമണം മൂലമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. അമ്പലപ്പുഴയില്‍ തനിക്ക് ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍ഡിഎഫിന് ലഭിക്കില്ല. കഴിഞ്ഞ തവണ മത്സരിച്ചെങ്കില്‍ താന്‍ 50,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിച്ചേനെയെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ പുറത്താക്കിയതല്ല, സ്വമേധയാ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. കോണ്‍ഗ്രസ് പിന്തുണ അഭിമാനപൂര്‍വ്വം സ്വീകരിക്കുന്നു. ബിജെപി പിന്തുണ താന്‍ ചോദിച്ചിട്ടുമില്ല, സ്വീകരിച്ചിട്ടുമില്ല. ബിജെപി സെക്യുലര്‍ പ്രസ്ഥാനം അല്ല. ലോക്‌സഭയില്‍ പിണറായി വിജയന് ജയിപ്പിക്കാന്‍ കഴിഞ്ഞത് ഒരു എംപിയെ മാത്രമാണ്. അസഭ്യം പറയുന്നതാണ് രാഷ്ട്രീയമെന്നാണ് സിപിഐഎം നേതാക്കള്‍ വിചാരിച്ചിരിക്കുന്നത്. 64 സിപിഐഎം എംപിമാര്‍ ഉണ്ടായിരുന്ന കാലത്ത് നിന്ന് ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതില്‍ വലിയ പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ ഉറങ്ങുകയായിരുന്നോവെന്നും അദ്ദേഹം ചോദിച്ചു. സജി ചെറിയാന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി മത്സരിക്കുകയാണ്. പിണറായി വിജയന്റെ വലം കൈയാണ് സജി. ദാരിദ്ര്യത്തില്‍ ജനിച്ച സിപിഐഎം നേതാക്കളില്‍ പലരും ഇന്ന് കോടീശ്വരന്മാരാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: g sudhakaran againt pinarayi vijayan

To advertise here,contact us