ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; ദമ്പതികളുടെ വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടെന്ന് പരാതി

പണം നല്‍കാതെ വന്നതോടെ വീടിന് മുന്നില്‍ നിന്ന് ബഹളം ഉണ്ടാക്കുകയും കത്തികൊണ്ട് കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രനായ ഫൈസല്‍ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. കണിയാപുരം അന്‍സി മന്‍സിലില്‍ അമീന - ഷാജഹാന്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.

തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.

അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതെ വന്നതോടെ വീടിന് മുന്നില്‍ നിന്ന് ബഹളം ഉണ്ടാക്കുകയും കത്തികൊണ്ട് കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഫൈസലിനെ ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: one in custody over house fire at thiruvanathapuram

To advertise here,contact us