'SDPI വോട്ട് വേണ്ടെന്ന് എന്തിന് പറയണം,അവർ നിലപാട് പറഞ്ഞാൽ സിപിഐഎം നിലപാടും വ്യക്തമാക്കാം': എം വി ഗോവിന്ദന്‍

എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഐഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂര്‍: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍ സിപിഐഎം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറി ഒഴിഞ്ഞുമാറി. ഇക്കാര്യം വിശകലനം ചെയ്യേണ്ട വിഷയം എന്നായിരുന്നു മറുപടി. വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപി എമ്മിന് കൃത്യമായ നിലപാട് ഉണ്ട്. എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഐഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ഫണ്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഒന്നും പറയുന്നില്ലെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ സത്യാവാങ്മൂലത്തില്‍ ഉണ്ടാകണം. സ്ഥലം വാങ്ങിയത് മുതല്‍ തട്ടിപ്പാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട കെ സി വേണുഗോപാല്‍ അസംബന്ധം പറയുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ ഉണ്ടാക്കുന്നത് മനസില്‍വച്ചാണ് ഇത് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: CPIM State Secretary MV Govindan about party’s stand on SDPI votes

To advertise here,contact us