'സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിര്‍മാണം'; ഗുരുതര ആരോപണവുമായി കെ സി വേണുഗോപാൽ

സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍

കണ്ണൂര്‍: സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണവുമായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുവെന്ന ആരോപണമാണ് കെ സി വേണുഗോപാല്‍ ഉന്നയിച്ചത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.

പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

'കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യുന്നതുപോലും ഭയപ്പെടുകയാണ് സിപിഐഎം. ലോ ലെവല്‍ അറ്റാക്കുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നു. ജി സുധാകരനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ആര്‍ക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് നന്നായിരിക്കും', കെ സി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം മാലിന്യ കൊട്ടയിലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കണക്കുകള്‍ കൃത്യമായിട്ടുണ്ടെന്നും പറയുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം വയനാട് ഫണ്ടില്‍ വ്യക്തമായ മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍ ഒഴിഞ്ഞുമാറി. 'വ്യക്തമായ കണക്കുണ്ട്. പറയേണ്ടിടത്ത് പറയും. ബോധ്യപ്പെടുത്തണമെങ്കില്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. സ്വയം പ്രതിരോധത്തില്‍ ആയ പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണത്തിന് മറുപടിയില്ല', കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K C Venugopal alleging CPIM make fake Adhaar Card for Kerala Assembly Election

To advertise here,contact us