'ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത്' : പി സി ജോർജ്

ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയ പാർട്ടിവേറെയില്ലെന്നും പിസി ജോർജ് പറഞ്ഞു

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹനസമിതി അംഗവുമായ പി സി ജോർജ്. കുറച്ച് പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവർ ഇതിനപ്പുറത്തെ വർത്തമാനം പറയുമെന്നും പി സി ജോർജ് ആരോപിച്ചു. താൻ ഇതും പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ച് പിതാക്കന്മാർ ഊളത്തരം പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും പിസി ജോർജ് രൂക്ഷ വിമർശനം നടത്തി. നിയമഭേദഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ലെന്നും പിസി പറഞ്ഞു.

രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികളെന്നും ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നു പി സി ജോർജ് വിമർശിച്ചു. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയ പാർട്ടിവേറെയില്ലെന്നും പിസി ജോർജ് പറഞ്ഞു. കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവെച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും ജോർജ് പറഞ്ഞു.

Content Highlights: PC George harshly criticizes bishops in response to a question regarding amendments to the Foreign Contribution Regulation Act (FCRA)

To advertise here,contact us