സിനിമയിലെ ഐസിസി അംഗം സംവിധായകൻ രഞ്ജിത്തിനായി ഹാജരായത് അറിഞ്ഞില്ല: കുക്കു പരമേശ്വരൻ

ഐഐസിസി എക്‌സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. മകൻ ആശുപത്രിയിലായതിനാൽ ഇക്കാര്യം അറിഞ്ഞില്ലെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. യുവനടിക്ക് നേരെയുണ്ടായ ആക്രണത്തിൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം. വിഷയം ഗൗരവത്തിൽ തന്നെ പരിഗണിക്കുന്നു. ആർക്കായാലും അമ്മയുടെ പിന്തുണയുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.

ഐഐസിസി എക്‌സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്. ഐസിസിയിൽ നിന്നും കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമാണ് പ്രതികരണം.

ചൊവ്വാഴ്ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

Content Highlights: AMMA General Secretary Kukku Parameswaran stated she was unaware of an ICC member appeared in court for director Ranjith

To advertise here,contact us