' FCRA ഭേദഗതി ഗൂഢ ലക്ഷ്യങ്ങളോടെ, പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ മറുപടി പറയണം': കെ സി വേണുഗോപാൽ

ബില്ല് അടിയന്തരമായി പിൻവലിക്കാൻ തയ്യാറാവണമെന്ന് കെ സി വേണുഗോപാൽ

കോട്ടയം: വിവാദ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. വ്യക്തമായ ഗൂഢ ലക്ഷങ്ങളോടെയാണ് ബില്ല് പാസാക്കിയത് എന്നും പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നത് കണ്ടതാണ്. ഒടുവിൽ ഇപ്പോൾ എഫ്‌സിആർഎ ഭേദഗതി ബില്ലും വന്നിരിക്കുകയാണ്. ഇപ്പോൾ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമാക്കിയാണെങ്കിലും മറ്റെല്ലാ വിഭാഗങ്ങളിലേക്കും ഇത് നീളുമെന്നും ബില്ല് അടിയന്തരമായി പിൻവലിക്കാൻ തയ്യാറാവണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത് എന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത് ഡെമോക്ലീസിന്റെ വാള്‍ പോലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മുകളില്‍ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത് എന്നും വേണുഗോപാൽ പറഞ്ഞു. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസ്സവാദം ഉന്നയിച്ചിരുന്നു എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യം എന്ന വാദം തെറ്റാണ് എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ആരും കടന്നു ചെല്ലാത്ത ഗോത്രമേഖലകളിലടക്കം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ആത്മാര്‍ഥമായും നിഷ്പക്ഷമായും മനുഷ്യത്വപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ മതപരിവര്‍ത്തനമായി ചിത്രീകരിച്ച് സന്നദ്ധ സേവകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അതിനുള്ള ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ക്രൂരമായ ഈ ബില്ലിന്റെ ലക്ഷ്യം. ചെറുതായെങ്കിലും വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില്‍ കൊണ്ടു വന്നതെന്ന് കേരളത്തില്‍ വന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി ബിജെപി നടത്തുന്ന വേട്ടയുടെ ഭാഗമാണിത് എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെയും ഒഡീഷയിലും ജബല്‍പൂരിലും വൈദികര്‍ക്കെതിരെയും നടന്ന ആക്രമണങ്ങള്‍ നാം കണ്ടതാണ്. ഉത്തരേന്ത്യയിലുടനീളം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിഷനറി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. നേരത്തേ മുസ്ലിം സ്ഥാപനങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് മുസ്ലിംകളുടെ സ്വത്തില്‍ കണ്ണുവെക്കുന്നവര്‍ നാളെ ക്രൈസ്തവരുടെയും ജൈനരുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഒടുവില്‍ ഹിന്ദു സമൂഹത്തിലെ തന്നെ പാവപ്പെട്ടവരുടെയും സ്വത്തുക്കള്‍ക്കെതിരെ തിരിയുമെന്ന് അന്നേ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ക്രിസ്മസിന് കേക്കുമായി വരുന്ന ബിജെപി നേതാക്കള്‍ അത് കഴിഞ്ഞാല്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുകയാണെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ആളുകളെ വിരട്ടി വോട്ട് വാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാല്‍ ആളുകള്‍ വഴങ്ങുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആരെങ്കിലും വിരട്ടിയാല്‍ പേടിച്ച് വോട്ട് ചെയ്യുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ബിജെപി മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നും കെസി വേണുഗോപാല്‍ വിമർശിച്ചു. ഇന്ത്യയില്‍ ബിജെപിക്കെതിരെ നടക്കുന്ന ഐക്യശ്രമങ്ങളെയെല്ലാം തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ മാരീചന്റെ റോളാണ് പിണറായി സ്വീകരിച്ചിരിപ്പിക്കുന്നത്. മാനായും മാരീചനായും വന്ന് സംഘപരിവാറിന്റെ ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ ലഘൂകരിക്കുകയാണ് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവൂ. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പൂര്‍ണ നിശബ്ദത പാലിച്ചു. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല എന്നു വരെ തോന്നി. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെല്ലാം കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അതിനു വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഏത് ധാരണയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഒരു വിഷയമല്ലാതാക്കി പ്രധാനമന്ത്രി മാറ്റിയത്? കേരളത്തം മുഴുവനുള്ള ബിജെപി-സിപിഎം ധാരണയുടെ ഭാഗമായി, സിപിഎമ്മിനെ നോവിക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായിട്ട് തന്നെയല്ലേ എന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

വിശ്വാസത്തെക്കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപിയുടെ ഏറ്റവും വലിയ നേതാവായ പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട്, വിശ്വാസികളെ മുഴുവന്‍ ഏറ്റവുമധികം വേദനിപ്പിച്ച ശബരിമല സ്വര്‍ണക്കൊള്ള എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ബിജെപി വിശദീകരിക്കണം. ശബരിമല സ്വര്‍ണക്കൊള്ള ഒരു വിഷയമല്ലെന്നാണെങ്കില്‍ ബിജെപി അത് വ്യക്തമാക്കണം. ബിജെപിയും സിപിഐഎമ്മും തമ്മില്‍ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവാണിത് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു

ബിജെപി ഇവിടെ എ ടീം ആണോ എന്ന് പ്രധാനമന്ത്രിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ത്തന്നെ മനസ്സിലായിക്കാണും. ഏപ്രില്‍ 9 കഴിയുന്നതോടെ ഒന്നുകൂടി മനസ്സിലാകും. എ ടീം ആണെന്ന് അവകാശപ്പെടുന്നവര്‍ക്ക് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ പോയത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും യുഡിഎഫും വ്യക്തമായ ഗ്യാരണ്ടികളുമായാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്‍പിലേക്കു പോകുന്നത്. കെഎസ്ആ്ര്ടിസി ബസുകളില്‍ വനിതകള്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര, 3000 രൂപയുടെ ക്ഷേമപെന്‍ഷന്‍, കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആയിരം രൂപ പ്രതിമാസം അലവന്‍സ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക വകുപ്പ്, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ പലിശരഹിത വായ്പ എന്നീ ഗ്യാരണ്ടികളാണ് ഇന്ന് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരാനുളള തരംഗമാണ് കേരളത്തില്‍ ആഞ്ഞടിക്കുന്നത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തിന് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2012ല്‍ പാര്‍ലമെന്റില്‍ വച്ച് കേരളത്തിന് ഉറപ്പു നല്‍കിയതാണ്. കഴിഞ്ഞ 14 കൊല്ലത്തിനിടെ വിവിധ സംസ്ഥാനങ്ങള്‍ക്കായി നിരവധി എയിംസുകള്‍ അനുവദിച്ചിട്ടും കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഇത് ശുദ്ധ തട്ടിപ്പാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: AICC Secretary and Alappuzha MP KC Venugopal has strongly criticized the controversial FCRA amendment bill, alleging that it was passed with clear hidden agendas. He stated that the Prime Minister must respond to these concerns during his visit to Kerala, intensifying the political debate around the legislation.

To advertise here,contact us