തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് ആരോപിച്ച് രാജ്യസഭ എംപി എ എ റഹീം. തിരുവനന്തപുരം സെൻട്രലിലും അരുവിക്കരയിലും ഡീലുണ്ടെന്നാണ് ആരോപണം. അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണെന്നും ബിജെപി അവിടെ വി എസ് ശിവകുമാറിനു വേണ്ടി പ്രവർത്തിക്കുകയാണെന്നും റഹീം പറഞ്ഞു.
തിരുവനന്തപുരത്തും അരുവിക്കരയിലും ബിജെപി മൂന്നാം ഘട്ടമായാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ ആദ്യത്തെയും രണ്ടാമത്തെയും സ്ഥാനാർത്ഥി പട്ടികയിൽ തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഉണ്ടായിരുന്നില്ല. അവസാനത്തെ പട്ടികയിലാണ് രണ്ടിടങ്ങളിലും സ്ഥാനാർത്ഥിയെ നിർണയിച്ചത്. ഡീലിൻ്റെ ഭാഗമാണ് വൈകിവന്ന സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും റഹീം പറഞ്ഞു. അരുവിക്കരയിൽ ബിജെപി കോൺഗ്രസിനായി പ്രവർത്തിക്കുമ്പോൾ തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസ് ബിജെപിക്കായി നിൽക്കുന്ന സാഹചര്യമാണെന്നും അദേഹം ആരോപിച്ചു.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഏത് പ്രവർത്തകരെയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആളാണ് വി എസ് ശിവകുമാർ. മതനിരപേക്ഷ വോട്ടർമാർ ഈ ഡീൽ കണ്ണ് തുറന്ന് കാണണം. കോൺഗ്രസ് ബിജെപി കൊടുക്കൽ വാങ്ങൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Rajya Sabha MP AA Rahim alleges deal between Congress and BJP for two seats in Thiruvananthapuram