സതീശന്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിയില്‍ പങ്കെടുത്തത് ആര്‍എസ്എസുമായുള്ള ഡീലിന്റെ ഭാഗം: എം സ്വരാജ്

ആര്‍എസ്എസിന്റെ ക്ഷണം സതീശന്‍ എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് സ്വരാജ്

കൊച്ചി: ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ആര്‍എസ്എസ് എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിച്ചതെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ആര്‍എസ്എസിന്റെ ക്ഷണം സതീശന്‍ എന്തുകൊണ്ട് സ്വീകരിച്ചുവെന്നും സ്വരാജ് ചോദിച്ചു. 2006ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് കോണ്‍ഗ്രസ് ആര്‍എസ്എസുമായി ഡീല്‍ ഉണ്ടാക്കി. ആ ഡീലിന്റെ കൂടി ഭാഗമായാണ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷം സതീശന്‍ ഉദ്ഘാടനം ചെയ്തത്. ഇത് സംബന്ധിച്ച വിമര്‍ശനം ഉയരുമ്പോഴും ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ടോ?. സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന മറുപടിയല്ലേ സതീശന്‍ എന്നും പറഞ്ഞിട്ടുള്ളൂ എന്നും സ്വരാജ് ചോദിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെന്ന് ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥ വിചാരധാരയില്‍ എഴുതിവെച്ച ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് ഗോള്‍വാള്‍ക്കര്‍. ഇതേ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിയിലാണ് സതീശന്‍ പങ്കെടുത്തത്. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ച് ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായി അവിടെ പോയ പ്രതിപക്ഷ നേതാവിനോട് ഒന്നും ചോദിക്കരുത് എന്നാണോ?. ചോദ്യങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും നല്‍കുന്നത്. മതനിരപേക്ഷ കേരളത്തോട് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ വികസനം ആകണം ചര്‍ച്ചാ വിഷയമെന്നും സ്വരാജ് പറഞ്ഞു. ഇടതുപക്ഷം ആഗ്രഹിക്കുന്നത് വികസന ചര്‍ച്ചകളാണ്. 10 വര്‍ഷം കൊണ്ട് കേരളം വലിയതോതില്‍ മാറി. വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സന്നദ്ധരല്ല. തെരെഞ്ഞെടുപ്പിനെ വിവാദത്തില്‍ മുക്കുക എന്നതാണ് ലക്ഷ്യം. യുഡിഎഫിന്റെ രാഷ്ട്രീയ അവിവേകത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും സ്വരാജ് പറഞ്ഞു.

ദുരന്തങ്ങളെ പണപ്പിരിവിന്റെ അവസരമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും സ്വരാജ് കുറ്റപ്പെടുത്തി. തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കുന്നതിനായി പിരിച്ച പണമുണ്ട് എന്നാണ് സതീശന്‍ പറഞ്ഞത്. പല നുണകളില്‍ ഒരു നുണയാണിത്. ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കുന്നതിനായി എത്ര രൂപ പിരിച്ചു, എവിടെയാണ് പണം ഉള്ളത് എന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണം. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പച്ചക്കള്ളമാണെന്നും സ്വരാജ് കുറ്റപ്പെടുത്തി.

തന്നെ ഒരു ജമാഅത്തെ നേതാവ് ബന്ധപ്പെട്ടുവെന്നും സൗഹൃദ സംഭാഷണത്തിനായി കാണണം എന്ന് ആവശ്യപ്പെട്ടുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ കാണേണ്ട കാര്യമില്ല എന്ന് മറുപടി നല്‍കി. ഇങ്ങോട്ട് വന്ന് കാണണം എന്ന് ആവശ്യപ്പെട്ട് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നവര്‍ ഉണ്ട്. അത് അനുവദിക്കാനാവില്ലെന്നും സ്വരാജ് വ്യക്തമാക്കി.

Content Highlights- M Swaraj alleged that participation in V D Satheesan Golwalkar’s birth centenary was part of a deal with the RSS, highlighting political maneuvering and sparking debate in Kerala

To advertise here,contact us