കെ സുധാകരനെ വീട്ടിലെത്തി പ്രചാരണത്തിന് ക്ഷണിച്ച് സണ്ണി ജോസഫ്; തങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ലെന്ന് സുധാകരൻ

തങ്ങൾ രണ്ട് പേരും തിരക്കിലായത് കാരണമാണ് കാണാൻ വൈകിയത് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് പറഞ്ഞത്

കണ്ണൂർ: സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആദ്യമായി കെ സുധാകരനെ കാണാനെത്തി. പേരാവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുധാകരനെ ക്ഷണിക്കാനായാണ് സണ്ണി ജോസഫ് എത്തിയത്. നേരിട്ടെത്തി സംസാരിക്കണമെന്ന് സണ്ണി ജോസഫിനോട് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

തങ്ങൾ രണ്ട് പേരും തിരക്കിലായത് കാരണമാണ് കാണാൻ വൈകിയത് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് പറഞ്ഞത്. രണ്ട് പേരും കൂടി തീരുമാനിച്ച സമയമാണ് ഇത്. കെ സുധാകരൻ തൻ്റെ നേതാവാണ്. അദ്ദേഹമാണ് തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റാക്കിയത്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായ്പ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഐ എം ഫുള്ളി ഹാപ്പി എന്നാണ് സുധാകരൻ പറഞ്ഞത്. പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്ത് പോകുന്നവരാണ് തങ്ങൾ. നേരത്തേതിനെക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഉള്ളത് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ ഒരു സൗന്ദര്യപ്പിണക്കവും ഉണ്ടായിട്ടിട്ടില്ലെന്നും സണ്ണി ജോസഫ് തന്റെ സ്വന്തമാണെന്നും സുധാകരൻ പറഞ്ഞു.

Content Highlights: KPCC president Sunny Joseph met senior Congress leader K Sudhakaran for the first time after the candidature controversies.

To advertise here,contact us