തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർ ഏജൻസി എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തത് പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രിയെ നയിക്കുന്നത് പിആർ ഏജൻസികളാണ്. പിആർ ഏജൻസി ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരെയും രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു. ആരോഗ്യ കേരളം മോർച്ചറിയിൽ ആണെന്നും നേരത്തെ വെൻ്റിലേറ്ററിൽ ആയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആശുപത്രികളിൽ പൊതുജനങ്ങൾക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റിയ നാല് സിപിഐഎം നേതാക്കൾ ജയിലിൽ ആയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ താമസിച്ചതിനാൽ ജാമ്യം കിട്ടി. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിച്ചുവേണം. ശബരിമലയിൽ യുവതികളെ കൊണ്ടുപോകാൻ മുഖ്യമന്ത്രിക്ക് വലിയ ആവേശം ആയിരുന്നു. ശബരിമലയുടെ പരിശുദ്ധി നഷ്‍ടപ്പെടുത്തിയവരാണ് എൽഡിഎഫ്. ശബരിമലയെ തകർക്കാൻ എൽഡിഎഫ് നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight : Congress leader Ramesh Chennithala has launched sharp criticism against Kerala Chief Minister Pinarayi Vijayan.