'തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉറച്ച് കൊയ്യം ജനാർദ്ധനൻ; വെളളിയാഴ്ച്ച പത്രസമ്മേളനം നടത്തും

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

കണ്ണൂര്‍: തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുറച്ച് കൊയ്യം ജനാര്‍ദ്ധനന്‍. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങിയില്ല. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ധനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് കൊയ്യം ജനാര്‍ദ്ധനന്‍ പറഞ്ഞു. വെളളിയാഴ്ച്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും. ശനിയാഴ്ച്ച മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമെന്നും ജനാര്‍ദ്ധനന്‍ അറിയിച്ചു. നേരത്തെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്ന വലിയ ദൗത്യം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കുമൊപ്പം തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും വിജില്‍ മോഹനന്‍ പറഞ്ഞിരുന്നു.

തളിപ്പറമ്പില്‍ സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരെയാണ് വിജില്‍ മോഹനന്‍ നേരത്തെ രംഗത്തുവന്നത്. താന്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിജില്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയാല്‍ പിന്തുണയ്ക്കില്ലെന്നും വിജില്‍ പറഞ്ഞിരുന്നു.

Content Highlights: Koyyam Janardhanan is determined to contest as a rebel candidate in Thaliparambil

To advertise here,contact us