എ ഇർഷാദിനെതിരെ നടപടി; അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ലീഗ്, മണ്ഡലം ചെയർമാന്‍ സ്ഥാനത്ത് നിന്ന് നീക്കി

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യു പ്രതിഭ പ്രതികരിച്ചു

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ നടപടി. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കി. പകരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിച്ചു. മുസ്ലിം ലീഗും ഇര്‍ഷാദിനെതിരെ നടപടിയെടുത്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം. വാക്ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് ആക്ഷേപിച്ചിരുന്നു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചെയ്തികളെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും ഇര്‍ഷാദ് പറഞ്ഞിരുന്നു.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യു പ്രതിഭ എംഎല്‍എ പ്രതികരിച്ചു. വൈകാരികമായിട്ടായിരുന്നു വിഷയത്തില്‍ യു പ്രതിഭ പ്രതികരിച്ചത്. 'പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടി. ഇപ്പോഴും മനസ്സില്‍ വേദനയുണ്ട്. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും' എന്നും പ്രതിഭ പ്രതികരിച്ചു.

എന്നാൽ ഇര്‍ഷാദിന്റെ പരാമര്‍ശത്തെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു രംഗത്തെത്തി. യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായി തോന്നിയില്ലയെന്നും തെറ്റായ പരാമര്‍ശമാണെന്നും ലിജു പറഞ്ഞു. ഇത്തരം മോശം പ്രസ്താവന അംഗീകരിക്കില്ലയെന്നും യുഡിഎഫ് നേതൃത്വത്തിനായി താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ലിജു പറഞ്ഞത്.

Content Highlights: Action taken against A Irshad for misogynistic remarks against U Pratibha

To advertise here,contact us