നിയമസഭാ തെരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണ്; ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ് കണ്ടെത്തിയത്

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ് കണ്ടെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16 അംഗ കണ്ട്രോള്‍ റൂമും സജ്ജമാക്കി. സൈബര്‍ ഓപ്പറേഷന്‍സ് എഡിജിപിക്കാണ് മേല്‍നോട്ടച്ചുമതല.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights: Police took case on defaming social media posts related to election

To advertise here,contact us