കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ സലീം കുമാർ. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് സലീം കുമാർ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം.
അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽനിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യൻ ആരായിരിക്കുമെന്നും അയാൾ എവിടെ ആയിരിക്കുമെന്നും സംശയം ഉയർന്നു. താൻ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാൻ പറ്റി. അയാൾ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്നായിരുന്നു സലീം കുമാറിന്‍റെ പരാമർശം.
വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് അടുത്തിടെ പറയുകയുണ്ടായി. ആ വ്യവസായിയെ അന്വേഷിച്ച് ചെന്നപ്പോൾ അയാൾ ഊളംപാറയിൽ ആ പയ്യൻ കിടക്കുന്ന അടുത്ത വാർഡിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണെന്നും സലീം കുമാർ പരിഹസിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിന്റെ പെനാൽറ്റി അടച്ചിട്ടില്ല, ആസ്തിയും സ്വർണത്തിന്റെ മൂല്യവും കുറച്ച് കാണിച്ചു എന്നീ ആരോപണം ഉന്നയിച്ച് പറവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ ഉന്നയിച്ച പരാതിക്ക് പിന്നാലെ സതീശന്റെ പത്രിക പരിഗണിക്കാതെ മാറ്റിവെച്ചിരുന്നു.
Content Highlights: Actor Salim Kumar mocks Chief Minister Pinarayi Vijayan