'സുരേഷ് ഗോപിയുടെ മകളുടെ വിവാഹഫോട്ടോ സ്‌റ്റോറിയിട്ടതിന് അവഹേളനം': മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയിൽ

കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് വളരെ മോശം അനുഭവങ്ങളാണുണ്ടായതെന്ന് ജയലഷ്മി പറഞ്ഞു

പാലക്കാട്: മഹിളാ കോണ്‍ഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഷൊര്‍ണൂരില്‍വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് ജയലക്ഷ്മിയെ സ്വീകരിച്ചു. ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് വളരെ മോശം അനുഭവങ്ങളാണുണ്ടായതെന്ന് ജയലഷ്മി പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹഫോട്ടോ വാട്ട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചെന്നാണ് ജയലക്ഷ്മി പറഞ്ഞത്. കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നെന്നും ജയലക്ഷ്മി ആരോപിച്ചു.

വ്യക്തികളെയും കുടുംബത്തെയും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പോള്‍ എന്ന് സുരേഷ് ഗോപി വിമര്‍ശിച്ചു. നായനാരും വിഎസുമൊക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരമുണ്ടായിരുന്നെന്നും അന്ന് കരുണാകരന്റെ കുടുംബത്തെ അവര്‍ അധിക്ഷേപിച്ചിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നെറികേടിന്റെ രാഷ്ട്രീയത്തെ പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അതിന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്ന് ശങ്കു ടി ദാസും പറഞ്ഞു.

Content Highlights: Mahila Congress leader Jayalakshmi joins BJP; alleges insulted in party

To advertise here,contact us